KSDLIVENEWS

Real news for everyone

56 വര്‍ഷമായി പലസ്തീന്‍ ജനത ശ്വാസംമുട്ടുന്നു, ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല- ഗുട്ടെറസ്

SHARE THIS ON

ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ്. കഴിഞ്ഞ 56 വര്‍ഷമായി പാലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ‘ഹമാസിന്റെ ആക്രമണങ്ങള്‍ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. പലസ്തീന്‍ ജനത 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുന്നു. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവെക്കുന്നത് അവര്‍ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു’ ഗുട്ടെറസ് പറഞ്ഞു. എന്നിരുന്നാലും പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല, അതേ സമയംതന്നെ ആ ആക്രമണത്തിന്റെ പേരില്‍ ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ല’ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനത്തിനാണ് ഗാസയില്‍ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരുകാര്യം വ്യക്തമായി പറയാന്‍ ഉദ്ദേശിക്കുന്നു; ‘സായുധപോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നില്‍ ഒരു കക്ഷിയും അതീതരല്ല’- ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇസ്രയേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ രംഗത്തെത്തി. ഇസ്രയേല്‍ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ ഒരു നിലക്കും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം, എത്രയും പെട്ടെന്ന് തന്നെ ഗുട്ടെറസ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!