ഞങ്ങള്‍ക്ക് ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല- സുധാകരന്‍
കല്‍പ്പറ്റ: കേരളത്തിൽ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച ആദ്യത്തെ സംഭവമാണ് വയനാട്ടിലേതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇതിനുമുമ്പ് സമാനമായൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐയുടെ കുട്ടികൾ തകർത്തത്. ഇതിന്റെ പിറകിൽ ഒരു ചാലകശക്തിയുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഭരിക്കുന്നവരുടെ മുമ്പിൽ എത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. രാഹുൽ ഗാന്ധി അത് ചെയ്തിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ ഭരണത്തിലുള്ള സർക്കാരിനും ഉത്തരവാദിത്വമില്ലേയെന്നും കെ. സുധാകരൻ ചോദിച്ചു.
ഓഫീസിൽ വന്നത് സമരം ചെയ്യാനല്ല, അടിച്ചുപൊളിക്കാനാണ്. കുരങ്ങന്മാർ കയറുന്നത് പോലെ ജനലിലും ജനലിന്റെ കമ്പിയും പിടിച്ചാണ് കടന്നു പോകുന്നത്. ഇത്രയും വലിയ അവിവേകം കാണിച്ച ഒരു വിദ്യാര്‍ഥി സംഘടന ഇതുപോലൊരു സമരമുഖത്ത് കടന്നു വന്നത് അത്ഭുതം എന്നല്ലാതെ പറയാൻ നിർവാഹമില്ല. യു.ഡി.എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോൽപ്പിച്ചു കളയാമെന്ന് കരുതിയാൽ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയിൽ നടക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.