യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു; പ്രസംഗത്തിനിടെ വിതുമ്പി കരഞ്ഞു

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ടു വർഷം പൂർത്തിയാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. ഇന്ന് യെദ്യൂരപ്പയുടെ സർക്കാർ അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വൈകുന്നേരം നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വികാരാധീനനാകുയും വിതുമ്പി കരയുകയും ചെയ്തു കഴിഞ്ഞയാഴ്ചയാണ് തന്റെ രാജികാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നൽകിയത്. അധികാരത്തിലേറി രണ്ടുവർഷം പൂർത്തിയാക്കുന്ന വേളയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താൻ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചർച്ചയിൽ രാജിവെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികൾ മുന്നോട്ടുവച്ചതായി സൂചനയുണ്ടായിരുന്നു. ഇന്നലെ ഹൈക്കമാൻഡ് തീരുമാനം ഉണ്ടാകുമെന്നും യെദ്യുരപ്പ പറഞ്ഞിരുന്നു.

