കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന് നടത്തുന്ന പണിമുടക്ക് പൂര്‍ണ്ണം ; കാസർഗോഡും ഹർത്താൽ പ്രതീതി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന് നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അര്‍ദ്ധരാത്രിവരെയാണ് പണിമുടക്ക്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ മേഖലയിലുള്ളവരും സ്വന്തമായി തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കുന്നതായി തൊഴിലാളി യൂണിയന് നേതാക്കള്‍ അറിയിച്ചു. ബാങ്ക് ജീവനക്കാരും പണിമുടക്കുന്നുണ്ട്. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ സംസ്ഥാനത്ത് ജനജീവിതത്തെ നന്നെ ബാധിച്ചു. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
കാസര്‍കോട് നഗരത്തില്‍ ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ടെങ്കിലും പൊതുവേ ഹര്‍ത്താല്‍ പ്രതീതിയാണ്. കടകള്‍ അടഞ്ഞുകിടക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.
സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സംയുക്ത ട്രേഡ് യൂണിയന് കണ്‍വീനര്‍ ടി.കെ രാജന് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ. ഭാസ്കരന് സ്വാഗതം പറഞ്ഞു.
വിവിധ ട്രേഡ് യൂണിയന് നേതാക്കളായ ടി. കൃഷ്ണന്, കരിവെള്ളൂര്‍ വിജയന്, ബിജു ഉണ്ണിത്താന്, അസീസ് കടപ്പുറം, സി.എം.എ ജലീല്‍, മുത്തലിബ് പാറക്കട്ട, ഖലീല്‍ പടിഞ്ഞാര്‍, വിജയകുമാര്‍, മുഹമ്മദ് ഹാഷിം, കെ.വി പത്മേഷ്, ഹരി, കെ. രവീന്ദ്രന്, പി.വി രാജേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

