സമരം പിൻവലിച്ചതറിഞ്ഞിട്ടും ജില്ലയിൽ ബസ് നിരത്തിലിറക്കിയില്ല

കാഞ്ഞങ്ങാട്: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചിട്ടും ബസ് നിരത്തിലിറക്കാത്തതു കാരണം ദുരിതത്തിലായി ജനം. ഞായർ രാവിലെ 11 മണിക്ക് മുമ്പ് തന്നെ സമരം പിൻവലിച്ചിരുന്നു. സ്വകാര്യ ബസുകൾ കൂടുതലായി സർവിസ് നടത്തിയിരുന്ന ജില്ല ആശുപത്രിയിലേക്ക് കെ.എസ്.ആർ.ടി.സി അധികമായി സർവിസ് നടത്താതിരുന്നതും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമായി.
കെ.എസ്.ആര്.ടി.സി അധിക സര്‍വിസുകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഉണ്ടായില്ല. മലയോര ജനതയാണ് കൂടുതൽ ദുരിതം അനുഭവിച്ചത്. സ്ഥിരമായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ആളുകളും സ്കൂള്‍ വിദ്യാര്‍ഥികളും വളരെ ബുദ്ധിമുട്ടിയിരുന്നു. പരീക്ഷക്കാലം കൂടി ആയതിനാൽ സ്വകാര്യ വാഹനങ്ങളെയോ ടാക്സി, എന്നിവയെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയിരുന്നത്.
പലരും മണിക്കൂറുകള്‍ വഴിയില്‍ നിന്നിട്ടാണ് വല്ലപ്പോഴും വരുന്ന കെ.എസ്.ആര്.ടി.സിയില്‍ കയറി സ്ഥാപനങ്ങളില്‍ എത്തുന്നത്. സ്വകാര്യ ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന സ്ഥലങ്ങളില്‍ പലര്‍ക്കും ജോലി പോകാന്‍ സാധിച്ചിരുന്നില്ല. ട്രെയിനിൽ കാഞ്ഞങ്ങാട് ഇറങ്ങുന്ന ഒട്ടേറെപ്പേരാണ് സമര ദിവസങ്ങളിൽ വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകാനാവാതെ നഗരത്തിൽ പെട്ടുപോയത്.

