KSDLIVENEWS

Real news for everyone

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; ഒരു മരണം, 23 പേര്‍ക്ക് പരിക്ക്

SHARE THIS ON

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം. 23 പേർക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

യഹോവ സാക്ഷികളുടെ മേഖല കൺവെൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാർഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു.

മരിച്ചയാളെയും പരുക്കേറ്റവരെയും കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്. 2500 ആളുകൾക്കു പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്.  വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽനിന്നുള്ളവരാണ് കണ്‍വെൻഷൻ സെന്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതേസമയം, സെന്ററിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. എഡിജിപി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു.

വെള്ളിയാഴ്ച ആരംഭിച്ച കൺവെൻഷൻ ഞായറാഴ്ച വൈകിട്ട് സമാപിക്കാനിരിക്കെയാണു സ്ഫോടനം. മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!