ടിക്കറ്റ് മുതൽ പർച്ചേസ് വരെ ഇനി നിരീക്ഷണത്തിൽ, രണ്ടേകാൽ കൊല്ലം കൊണ്ട് എല്ലാം ശരിയാവും: ഗണേഷ് കുമാർ

തിരുവനന്തപുരം: ബസ് സര്‍വീസുകള്‍ കുറവുള്ള ഉള്‍നാടന്‍ മേഖലകളിലേക്ക് സ്വകാര്യബസുകള്‍ക്ക് അനുമതി നല്‍കും. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ എഞ്ചിന്‍ അസംബ്ലിങ്ങിനും സര്‍വീസിങ്ങിനും മറ്റും എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ സ്റ്റാര്‍ട്ടപ്പുകളുമായി വന്നാല്‍ പരിഗണിക്കും. കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാനും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനും സ്വന്തമായി സോഫ്റ്റ്വെയർ ഉണ്ടാക്കും. ഇങ്ങനെ എണ്ണമറ്റ പ്രതീക്ഷകളും പരിഹാരനിര്‍ദേശങ്ങളുമായാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ യാത്ര. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ പൊതുഗതാഗതത്തിന്റെ ഭാവി എന്ന സെഷനില്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം തന്റെ പദ്ധതികള്‍ വിശദീകരിച്ചത്. To advertise here, Contact Us കെ.എസ്.ആര്‍.ടി.സിയില്‍ മുന്‍ഗണന അച്ചടക്കമുള്ള സംവിധാനം കൊണ്ടുവരികയെന്നതാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇനിയുള്ള രണ്ടേകാല്‍ വര്‍ഷത്തിനുള്ളില്‍ ശാശ്വതപരിഹാരം ഉണ്ടാകും. ആദ്യം അഴിമതിക്കുള്ള വഴി അടയ്ക്കുകയെന്നതാണ്. ഇതില്‍ ജീവനക്കാരെ പഴിക്കാന്‍ തയ്യാറല്ല. അച്ചടക്ക നടപടി കൈക്കൊണ്ടിട്ട് കാര്യവുമില്ല. വളരെ മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്ത് കളക്ഷനുകളുമായി ഡിപ്പോയിലെത്തുന്ന ജീവനക്കാര്‍ക്ക് നിരാശ നല്‍കുന്ന സമീപനമാണ് തിരികെ ലഭിക്കുന്നത്. അവര്‍ അടയ്ക്കുന്ന കാശ് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുവെന്ന തോന്നല്‍ ഉള്ളിലുണ്ടാകുന്നു. ഇനി അത്തരം സാഹചര്യങ്ങളുണ്ടാകില്ല. പണം അടയ്ക്കുന്ന ആ നിമിഷം തന്നെ അവ എം.ഡിയുട കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന രീതിയില്‍ സംവിധാനമൊരുക്കും. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍, ഓപ്പറേഷന്‍സ്, പര്‍ച്ചേസുകള്‍ എന്നുവേണ്ട കെ.എസ്.ആര്‍.ടി.സി. യുടെ എല്ലാപ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുവാനും ഏകോപിപ്പിക്കുവാനുമുള്ള സംവിധാനം വിരല്‍ത്തുമ്പില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനായുള്ള സോഫ്റ്റ്വെയ പുറത്തുനിന്നല്ല, കെ.എസ്.ആര്‍.ടി.സി. യില്‍ നിന്നാകും ഉണ്ടാക്കുക. കൂടുതല്‍ സ്വകാര്യബസുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ നികുതിവരുമാനം കൂട്ടാനാകും. സ്വകാര്യബസുകളുടെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുപോലും വാഹനങ്ങള്‍ ഇവിടെയെത്തും. ഇപ്പോള്‍ നികുതി കുറവുള്ള മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവണതയില്ലാതാകുകയും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യും. കേരളത്തില്‍ വരാന്‍ പോകുന്ന ലൈസന്‍സ് പരിഷ്‌ക്കാരം ഗതാഗത സംസ്‌കാരവും അച്ചടക്കവും വളര്‍ത്തുന്നതിന് വേണ്ടിയാണ്. ലോകത്തെവിടെയും ഈ ലൈസന്‍സ് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാനദണ്ഡങ്ങളാകും ഉപയോഗിക്കുക. വിദേശ രാജ്യങ്ങളില്‍ നമ്മള്‍ ചെന്നാല്‍ ആദ്യം വരുന്നയാള്‍ക്ക് ആദ്യം എന്ന പരിഗണനയുണ്ട്. അത് അവിടുത്തെ പൗരന്‍ തന്നെ സ്വമേധയാ ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണ്. ഇവിടെ നമ്മള്‍ മര്യാദയ്ക്ക് വാഹനമോടിച്ചാല്‍ പോലും ഇങ്ങോട്ടേക്ക് വന്ന് വാഹനംകൊണ്ടിടിക്കുന്ന സാഹചര്യമാണിപ്പോള്‍. വാഹനർ പാര്‍ക്കിങ് അലക്ഷ്യമായാണ്. നിരതെറ്റിച്ച് വാഹനമോടിക്കല്‍, ആദ്യം വരുന്നവനെ കടത്തിവിടാത്ത രീതി തുടങ്ങി മോശം സംസ്‌കാരങ്ങളെല്ലാം മാറ്റുന്ന രീതിയിലാകും പുതിയ സംവിധാനം. കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണിവ നടപ്പാക്കുക. മുഖ്യമന്ത്രി നിര്‍ദേശിച്ച തിരുവനന്തപുരം-കാസര്‍കോട് പാത വരുന്നത് ഏറെ അനുഗ്രഹമാകും. കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്ക് എയര്‍ കണ്ടീഷന്‍ഡ് വിശ്രമമുറി ഒരുക്കും. ഗ്ലാസ് നിര്‍മിതമായിരിക്കുമവ. സ്റ്റേഷനുകളില്‍ മികച്ച ടോയ്ലറ്റ് സൗകര്യമൊരുക്കും. ഇത്തരം സൗകര്യമൊരുക്കുന്നതിനുള്ള ഫണ്ട് കെ.എസ്.ആര്‍.ടി.സി. യില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് മുഖേനയോ കണ്ടെത്തുകയാണ് ലക്ഷ്യം. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ‘ റോബിന്‍ ബസി’ ന്റെ ഉടമയ്ക്ക് പ്രവര്‍ത്തിക്കാം. ബാംഗ്ലൂരിലേക്കുള്ള സ്വകാര്യബസ് സര്‍വീസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ട്രാക്ട് കാര്യേജിലാണ്. ബോര്‍ഡ് വെച്ച് ഓടണമെങ്കില്‍ അതിന് സ്റ്റേജ് കാര്യേജിനുള്ള അനുമതി വേണം. നിലവില്‍ സ്റ്റേജ് ക്യാരേജിനുള്ള അനുമതി റോബിന്‍ ബസിന് ഇല്ല. ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയം.

