KSDLIVENEWS

Real news for everyone

കാട്ടാന ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം, പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധം

SHARE THIS ON

പുല്പള്ളി: വയനാട്ടില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എല്‍.ഡി.എഫും, യു.ഡി.എഫും ബി.ജെ.പി.യുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുവരുകയാണ്. അതേസമയം ബേല്ലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.


ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹര്‍ത്താലില്‍ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

പുല്പള്ളി പാക്കത്ത് കാട്ടാനയുടെ അക്രമത്തിൽ മരിച്ച പോളിൻ്റെ മൃതദേഹവുമായി പുല്പള്ളി ബസ് സ്റ്റാൻഡിൽ നടക്കുന്ന പ്രതിഷേധം
അതിനിടെ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ബസ് സ്റ്റാന്റില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പുറപ്പെട്ട പോളിന്റെ മൃതദേഹം
സമയം മുന്‍പായിരുന്നു പുല്‍പ്പള്ളിയിലെത്തിയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ഇത് അംഗീകരിച്ചതിന് ശേഷമായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം.

എംഎല്‍എ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച പോളിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനായിരുന്ന പോളിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വനംവകുപ്പിന് കീഴിലുള്ള കുറുവ വനസംരക്ഷണ സമിതി ഏറ്റെടുക്കുമെന്ന് അനൗദ്യോഗികമായ വിവരം ലഭിച്ചിരുന്നു.

പോളിന്റെ ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മാനന്തവാടി ആശുപത്രി വെള്ളിയാഴ്ച വാര്‍ത്താകുറിപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പോളിനെ ചികിത്സിച്ചിരുന്നു. കാര്‍ഡിയോ വാസ്്കുലാര്‍ ശസ്ത്രക്രിയ ആവശ്യമായ ഘട്ടത്തിലാണ് കോഴിക്കോടേക്ക് റഫര്‍ ചെയ്തത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല, എന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!