തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; സ്കൂട്ടറിലെത്തിയവരെന്ന് സംശയം

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെയാണ് കാണാതായത്. പോലീസ് പരിശോധന നടത്തിവരികയാണ്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികിൽ കഴിയുന്ന നാടോടി ദമ്പതിമാരുടെ കുട്ടിയെ ആണ് കാണാതായത്. നാടോടി സംഘം റോഡരികിൽ കിടന്ന് ഉറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവർ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോൾ സ്കൂട്ടറിൽ രണ്ടുപേർ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പദിതിമാർ പറയുന്നത്. തിരുവനന്തപുരം പേട്ടയിൽ റോഡരികിൽ വർഷങ്ങളായി ഇവർ തമ്പടിച്ചു താമസിച്ചുവരികയായിരുന്നു. ദീർഘകാലമായി ഇവർ ഹൈദരാബാദിലായിരുന്ന ഇവർ ഏതാനും വർഷംമുൻപ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആൺകുട്ടികളടക്കം നാലുകുട്ടികളാണ് ഇവർക്ക്. പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

