KSDLIVENEWS

Real news for everyone

നല്ല പ്രസംഗത്തിന് നന്ദിയെന്ന് അ‌വതാരക; ക്ഷു‌ഭിതനായി മുഖ്യമന്ത്രി, അമ്മാതിരി കമന്റൊന്നും വേണ്ടെന്ന് മറുപടി

SHARE THIS ON

തിരുവനന്തപുരം∙ ‘നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദി’ എന്നു പറഞ്ഞതിന് അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ‘ഇൻസാഫി’ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് അവതാരക നന്ദിയറിയിച്ചത്. പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ കേട്ട് തിരിഞ്ഞുനിന്ന് ക്ഷുഭിതനാകുകയായിരുന്നു. അത്തരം കമന്റുകളൊന്നും വേണ്ടെന്നു പറഞ്ഞാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്.

പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി, മറ്റുള്ളവരുടെ സമയം അപഹരിക്കുന്നില്ലെന്ന് പറഞ്ഞ് പ്രസംഗം ചുരുക്കിയിരുന്നു. ‘‘ഇതെല്ലാം നമ്മുടെ ശ്രദ്ധയിൽ ഉള്ള കാര്യമാണ്. ഞാൻ ആ പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്കു പോകുന്നില്ല. നിങ്ങൾക്ക് സ്വാഭാവികമായും ഒട്ടേറെ കാര്യങ്ങൾ ഉന്നയിക്കാനുണ്ടാകും. അത് സാധാരണ ഗതിയിലൊരു 12.15 വരെ സമയമെടുത്ത് ആളുകൾ ഉന്നയിക്കുന്നതാകും നന്നാവുക. ഞാൻ കൂടുതൽ സമയം അപഹരിച്ചാൽ നിങ്ങളുടെ സമയം ചുരുങ്ങും എന്നതുകൊണ്ട് അതിലേക്ക് കൂടുതലായി കടക്കുന്നില്ല. നിങ്ങളുടെ സംസാരത്തിനു ശേഷം കുറച്ചുകാര്യങ്ങൾ സ്വാഭാവികമായി പ്രതികരിക്കാനുണ്ടാകും. ആ ഘട്ടത്തിൽ കൂടുതൽ എന്തെങ്കിലുമുണ്ടെങ്കിൽ പറയുകയും ചെയ്യാം. അതായിരിക്കും നല്ലത് എന്നാണു തോന്നുന്നത്. ഈ പരിപാടിയിൽ എല്ലാവരും കാലത്തുതന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. അതിന് എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.’’ – മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ.


ഉടൻതന്നെ, ‘‘നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്’ എന്ന് അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്തു. ഇതുകേട്ടു തിരിഞ്ഞുനിന്ന മുഖ്യമന്ത്രി അവതാരകയെ നോക്കി ക്ഷുഭിതനായി.

‘‘അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ. നിങ്ങൾ ആളെ വിളിക്കുന്നുണ്ടെങ്കിൽ ആളെ വിളിച്ചാൽ മതി.’’

ഇതും പറഞ്ഞ് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്കു മടങ്ങി. ഉടൻതന്നെ റവന്യൂ മന്ത്രി കെ.രാജനെ അവതാരക ആശംസ നേർന്ന് സംസാരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!