മോദിയുടെ ലോകത്ത് സത്യത്തെ നീക്കംചെയ്യാം, എന്നാൽ യഥാർഥലോകത്ത് അത് സാധ്യമല്ല’; പ്രതികരണവുമായി രാഹുല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രസംഗഭാഗങ്ങള്‍ നീക്കംചെയ്ത നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. മോദിയുടെ ലോകത്ത് സത്യത്തെ നീക്കംചെയ്യാം, എന്നാൽ യാഥാർഥ്യത്തിൽനിന്ന് സത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ഗാന്ധി പറഞ്ഞു. ലോക്സഭയിൽ നടത്തിയ തന്‍റെ പ്രസംഗത്തിലെ അഗ്നിവീര്‍, ഹിന്ദു, ബി.ജെ.പി, ആര്‍.എസ്.എസ്. തുടങ്ങിയ പരാമര്‍ശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കെചെയ്ത സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു, അത് മുഴുവന്‍ യാഥാര്‍ഥ്യമാണ്. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നീക്കംചെയ്യാം. പക്ഷേ, സത്യം നിലനില്‍ക്കും’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കംചെയ്തതിനുപിന്നാലെ രാഹുല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു.
പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കംചെയ്യാന്‍ പൂര്‍ണാധികാരം ചെയറിന് ആയരിക്കുമ്പോള്‍ തന്നെ, അത് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് രാഹുല്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. തന്റെ പ്രസംഗത്തിലെ പ്രധാനഭാഗങ്ങള്‍ ഒഴിവാക്കിയ രീതി ഞെട്ടിച്ചു. ഒഴിവാക്കിയ ഭാഗങ്ങള്‍ 380-ാം വകുപ്പ് പ്രകാരം നീക്കംചെയ്യപ്പെടാനുള്ള സ്വഭാവമുള്ളതല്ല. യാഥാര്‍ഥ്യമാണ് താന്‍ സഭയില്‍ പറയാന്‍ ഉദ്ദേശിച്ചത്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ അവതരിപ്പിക്കുകയെന്നത് ഓരോ അംഗത്തിന്റേയും അവകാശമാമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

