പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലുള്ള എട്ടു വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്തക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ആശുപത്രി.
അപകടശേഷം എട്ടുവയസുകാരനായ ശ്രീതേജ് പൂർണമായും അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയ്ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിനെ കാണാൻ ഇതുവരെയും നടൻ അല്ലു അർജുൻ എത്തിയില്ലെങ്കിലും, തെലങ്കാന ഹെല്‍ത്ത് സെക്രട്ടറി ക്രിസ്റ്റീന ഇസഡ് ചോങ്തുവും ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദും സന്ദർശനം നടത്തി. കുഞ്ഞിനെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സിവി ആനന്ദ് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി വെളിപ്പെടുത്തിയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
അതേസമയം, കുഞ്ഞിനെ സന്ദർശിക്കാത്തതിന്റെ കാരണം അല്ലു അർജുൻ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘നിർഭാഗ്യകരമായ സംഭവത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീ തേജിന്റെ കാര്യത്തില്‍ ഞാൻ വളരെ അധികം ആശങ്കാകുലനാണ്. നിലവില്‍ നിയമനടപടികള്‍ നടക്കുന്നതിനാല്‍, ശ്രീ തേജിനെയും കുടുംബത്തെയും സന്ദർശിക്കരുതെന്ന് ബന്ധപ്പെട്ടവർ എന്നോട് നിർദേശിച്ചിട്ടുണ്ട്. എൻ്റെ പ്രാർത്ഥനകള്‍ അവരോടൊപ്പമുണ്ട്. കുട്ടിയുടെ ചികിത്സയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. കുട്ടി എത്രയും വേഗം പൂർണ ആരോഗ്യവാനാകുന്നതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.’- എന്നാണ് അല്ലു അർജുൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
പുഷ്പ 2 റിലീസ് ദിന തലേന്ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയർ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും മകനും പരിക്കേറ്റിരുന്നു.

