പെട്രോൾ , ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടൻ

ബ്രിട്ടന്‍: പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന 2030 മുതല്‍ നിരോധിക്കുന്നത് സംബന്ധിച്ച നിര്‍ണായക നീക്കവുമായി ബ്രിട്ടന്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന്‍ നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ അഞ്ച് വര്‍ഷം മുമ്ബുതന്നെ നിരോധനം നടപ്പിലാക്കാനാണ് തീരുമാനം. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം ക്രമീകരിക്കാനുമാണ് പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്പന നിരോധിക്കുന്നത്. എന്നാല്‍, ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന 2035ല്‍ മാത്രമേ നിരോധിക്കുകയുള്ളൂ. രാജ്യത്തെ പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം അടുത്തയാഴ്ച നടക്കും. പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്പന നിരോധനം സബന്ധിച്ച പ്രഖ്യാപനം പ്രസംഗത്തിനിടെ നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നു. പ്രകൃതിക്ക് ദോഷം വരുത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പുതിയ പെട്രോള്‍ ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് നിരോധിക്കാന്‍ 2040 മുതലാണ് ബ്രിട്ടണ്‍ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി അത് 2035 ആയി മാറ്റി. നിലവില്‍ ബ്രിട്ടണില്‍ കാര്‍ വില്‍പ്പനയുടെ 73.6 ശതമാനം പെട്രോള്‍- ഡീസല്‍ വാഹനങ്ങളാണെന്ന് കണക്കുകള്‍. 5.5 ശതമാനം മാത്രമാണ് ഇലക്‌ട്രിക് വാഹനങ്ങള്‍.

