വയറിങ്ങിലെ അശ്രദ്ധ ; പറന്നുയർന്ന റോക്കറ്റ് മിനിട്ടുകൾക്കുള്ളിൽ തകർന്നു വീണു
റോക്കറ്റ് തകര്‍ന്നതിലൂടെ അരിയാന്‍സ്‌പേസിനു നഷ്ടമായത് 281.5 ദശലക്ഷം പൗണ്ടാണ്

പാരീസ് : പറന്നുയർന്ന റോക്കറ്റ് വയറിങ്ങിലെ അശ്രദ്ധ മൂലം മിനിട്ടുകൾക്കുള്ളിൽ തകർന്നു വീണു . ഫ്രഞ്ച് വ്യോമയാന കമ്പനിയായ അരിയാന്‍സ്‌പേസ് എസ്എ യുടെ റോക്കറ്റാണ് തകർന്നത് . രണ്ട് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന വിവി17 റോക്കറ്റ് വിക്ഷേപണം നടന്ന് എട്ട് മിനിറ്റിന് ശേഷം നിശ്ചിത പാതയില്‍ നിന്നും വ്യതിചലിച്ച് ഭൂമിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
ദൗത്യം പരാജയപ്പെട്ട വിവരം അരിയാന്‍സ്‌പേസ് സിഇഒ സ്റ്റെഫാന്‍ ഇസ്‌റേല്‍ തന്നെ അറിയിച്ചു. വിക്ഷേപണ കേന്ദ്രത്തിന് സമീപത്തെ വിജനമായ ഭാഗത്താണ് രണ്ട് സാറ്റ്ലൈറ്റുകളേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന വിവി17 റോക്കറ്റ് തകര്‍ന്നുവീണത്.
ഇറ്റലിയില്‍ നിര്‍മിച്ച ഫൈനല്‍ ലോഞ്ചര്‍ ഘട്ടത്തിലെ കേബിളുകള്‍ ഘടിപ്പിച്ചതിലെ തകരാറിനെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടക്കുന്നുണ്ട്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയുടെ സാറ്റ്ലൈറ്റിനേയും സ്‌പെയിനിന്റെ സാറ്റലൈറ്റിനേയും ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായിരുന്നു വിവി 17 റോക്കറ്റിനുണ്ടായിരുന്നത്. റോക്കറ്റ് തകർന്നതിലൂടെ അരിയാന്‍സ്‌പേസിനു നഷ്ടമായത് 281.5 ദശലക്ഷം പൗണ്ടാണ്

