മിഷൻ എ.ബി.സി.: ജില്ലയിൽ വന്ധ്യംകരണം നടത്തിയത് 8556 നായ്ക്കളെ നായ്ക്കളിൽ വന്ധ്യംകരണം

കാസർഗോഡ് :ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മിഷൻ എ.ബി.സി. പദ്ധതിയിൽ ഇതുവരെ 8556 നായ്ക്കളെ വന്ധ്യകരണം നടത്തി. വാക്സിനേഷനുശേഷം ആവാസസ്ഥലത്ത് തിരികെ വിട്ടു
കഴിഞ്ഞ നവംബറിൽ മധൂർ, മൊഗ്രാൽ പുത്തൂർ, ബദിയഡുക്ക, ദേലംപാടി പഞ്ചായത്തുകളിലും കാസർകോട് നഗരസഭയിലുമായി 223 നായ്ക്കളെയാണ് വന്ധ്യംകരണം നടത്തിയത്. ഡിസംബറിൽ കാസർകോട് നഗരസഭ, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിലായി 252 നായ്ക്കളെയും വന്ധ്യംകരണം നടത്തി. നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും മിഷൻ എ.ബി.സി. ആരംഭിക്കാൻ പദ്ധതി അവലോകനയോഗത്തിൽ തിരുമാനമായി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ അഡ്വ. മുനീർ, വാർഡ് കൗൺസിലർ രമേശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗരാജ പി., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ശാന്തി, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബി.ശിവനായിക്ക്, സീനിയർ വെറ്ററിനറി സർജൻ ഡോ. എ.മുരളീധരൻ എന്നിവർ സംസാരിച്ചു.

