ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി; ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി വരുന്നു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുമെന്ന് യു.എസ്. പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അവർ വ്യക്തമാക്കി. അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനു പിന്നാലെയാണ് നാൻസിയുടെ പ്രതികരണം.
അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കുമെന്നും മുതിർന്ന ഡെമോക്രാറ്റ് നേതാവു കൂടിയായ നാൻസി പറഞ്ഞു.
നടപടി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അംഗീകരിച്ചില്ലെങ്കിൽ ഇംപീച്ച്മെന്റ് നിയമനിർമാണവുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവർത്തിച്ചേ മതിയാകൂ. കാരണം ഈ പ്രസിഡന്റ് ഇവയ്ക്കു രണ്ടിനും ആസന്ന ഭീഷണിയാണ്- നാൻസി പറഞ്ഞു. യുക്രൈൻ വിവാദവുമായി ബന്ധപ്പെട്ട് 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

