സംസ്ഥാനങ്ങൾക്ക് നൽകിയതിൽ 44.78 ലക്ഷം ഡോസ് വാക്സിൻ പാഴാക്കി ; ഒട്ടും പാഴാക്കാതെ കേരളം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കു നൽകിയ കോവിഡ് വാക്സിനിൽ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്സിൻ ഉപയോഗശൂന്യമായത്. വാക്സിൻ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.
വാക്സിന്റെ ഒരു വയലിൽ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ അത് ഉപയോഗശൂന്യമാകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗശൂന്യമായത് 44.78 ലക്ഷം ഡോസുകളാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11 വരെ വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത് 10.34 കോടി ഡോസ് വാക്സിനുകളാണ്.
തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുർ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ഉപയോഗശൂന്യമാക്കിയതിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മിസോറം, ഗോവ, ദാമൻ ദ്യൂ, ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ്.

