കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ സമര്‍പിച്ച ഹേബിയസ് കോര്‍പസ് ഹൈക്കോടതി സ്വീകരിച്ചില്ല

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ. എസ്. ചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി സ്വീകരിക്കാനാവില്ലെന്ന് കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട തർക്ക വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനിടയിൽ ഹേബിയസ് കോർപസ് ഹർജി നിലനിൽകുമോ എന്ന നിയമപരമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹർജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ഹർജി തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് ഹർജി പിൻവലിക്കാൻ കോടതി സമയം അനുവദിക്കുകയും ചെയ്തു.
2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേർന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമർപിച്ച ഹർജിയിൽ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, പേരൂർക്കട സി.ഐ. എന്നിവർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

