യുപി തെരഞ്ഞെടുപ്പിന്
ശേഷം ഇന്ധന വില വര്‍ധിക്കും:
ലാലു പ്രസാദ് യാദവ്

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ധനവില വീണ്ടും വർധിക്കുമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സർക്കാർ നാടകം കളിക്കുകയാണ്. കേന്ദ്രം എക്സൈസ് തീരുവ കുറച്ച നടപടിയിലൂടെ ജനങ്ങൾക്ക് യഥാർഥ ആശ്വാസം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണ്. പെട്രോൾ വില അഞ്ച് രൂപ കുറച്ച മോദി സർക്കാർ നാടകം കളിക്കുകയാണ്. ഇന്ധന വില ലിറ്ററിന് 50 രൂപ കുറച്ചാൽ അത് ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ നടത്താറുള്ള പരിശോധനകൾക്കുവേണ്ടി ന്യൂഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം, പെട്രോൾ വില ലിറ്ററിന് 70 രൂപയിൽ താഴെ കൊണ്ടുവരണമെന്ന് ആർ.ജെ.ഡി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. പെട്രോളിന് ലിറ്ററിന് 70 രൂപ വിലയുണ്ടായിരുന്നപ്പോൾ അത് വലിയ തുകയായാണ് ബി.ജെ.പി കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 100ന് മുകളിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

