കാഴ്ചകളുടെ വസന്തമൊരുക്കി കാസർകോടൻ മലനിരകളും തീരവും

ചിറ്റാരിക്കാൽ ∙ പാൽക്കടൽ വിസ്മയമൊരുക്കി മലയോര ഗ്രാമങ്ങൾ സഞ്ചാരികളെ വിളിക്കുന്നു. മലമടക്കുകളിലെ പുലർകാല വിസ്മയം കാണാൻ ഒട്ടേറെ സഞ്ചാരികൾ കിഴക്കൻ മലയോര ഗ്രാമങ്ങളിലേക്കെത്താറുണ്ട്. തുലാമഴ പെയ്തൊഴിഞ്ഞ സന്ധ്യകൾക്കുശേഷം പുലർച്ചെയോടെയാണ് കുന്നുകൾ അതിരിടുന്ന താഴ്‌വരകളിൽ മഞ്ഞുമേഘങ്ങൾ പാൽക്കടൽ പോലെ ഒഴുകിനീങ്ങുന്നത്. വൃശ്ചിക മാസമെത്തുന്നതോടെ മലയോരത്തെ ഉയർന്ന പ്രദേശങ്ങൾ മിക്കവയും മഞ്ഞിനാൽ മൂടും. പുലർകാലത്തും വൈകുന്നേരങ്ങളിലും മലയോര റോഡുകളിൽ കോടമഞ്ഞുമൂടുന്നതും പതിവുകാഴ്ചയാണ്.

നീലേശ്വ മുണ്ടേമ്മാട് ദ്വീപ്– വിദൂരദൃശ്യം.
നീലേശ്വരം
∙ മനംമയക്കുന്ന മനോഹര കാഴ്ചകളുമായി ടൂറിസം സാധ്യത തേടി നീലേശ്വരം മുണ്ടേമ്മാട് ദ്വീപും കിനാനൂർ കരിന്തളവും.നീലാകാശത്തിന്റെയും പച്ചപ്പിന്റെയും മലനിരകളുടെയും പശ്ചാത്തലത്തിലെ കാര്യംകോട് പുഴയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കുകയാണ് ഇരു പ്രദേശങ്ങളും. മുണ്ടേമ്മാടെത്തിയാൽ സൂര്യോദയത്തിന്റെയും അസ്തമനത്തിന്റെയും കാഴ്ചകൾ ഒരു പോലെ ആസ്വദിക്കാം. കാര്യംകോട്ടെ റോഡ്, റെയിൽ പാലങ്ങളിലൂടെ കടന്നു പോകുന്ന യാത്രക്കാർക്കും മനോഹര കാഴ്ചയാണ് ദ്വീപ്. നീലേശ്വരം നഗരസഭയിലെ 17, 18 വാർഡുകളിൽ പെടുന്ന പ്രദേശമാണിത്. എഴുപത്തഞ്ചോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. തെങ്ങുകൾ നിറഞ്ഞ ദ്വീപിന്റെ പച്ചപ്പും മനംകവരുന്നതാണ്. ദ്വീപിന്റെ മധ്യഭാഗത്ത് ദേശാടനപ്പക്ഷികളുടെ താവളവുമുണ്ട്.
ദ്വീപിന്റെ തീരത്തു കൂടി കരിങ്കൽ ഭിത്തി കെട്ടി സുരക്ഷിതമാക്കിയ നടവഴി വേണമെന്ന് ദീർഘനാളായുള്ള ആവശ്യമാണ്. ഇതെല്ലാം യാഥാർഥ്യമാക്കാൻ ജനകീയ വികസന സമിതിക്കും രൂപം നൽകി. പാലായി ഷട്ടർ കം ബ്രിജ് യാഥാർഥ്യമായതോടെയാണ് കിനാനൂർ കരിന്തളം ടൂറിസം സാധ്യതകളിലേക്കുണർന്നത്. മുക്കട, പെരുമ്പട്ട വരെ വഞ്ചിവീടുകൾക്കു വരാനായാൽ പുഴയോരത്തെ വിസ്മയ കാഴ്ചകൾ ആസ്വദിക്കാം.
പ്രകൃതി സൗന്ദര്യം കൊണ്ട് കനിഞ്ഞനുഗ്രഹിച്ച പുഴത്തുരുത്തുകളാണ് മറ്റൊരു ആകർഷണം. ഇവിടങ്ങളിൽ ഹോംസ്റ്റേകൾ ഒരുക്കിയാൽ സഞ്ചാരികൾക്കത് വേറിട്ട അനുഭവമാകും. മലനിരകളെ ബന്ധിപ്പിച്ച് റോപ് വേയും ഒരുക്കാനാകും. ഭൂതത്താൻകുണ്ട്, മാനൂരി വെള്ളച്ചാട്ടങ്ങളും കളിയാട്ടക്കാലത്തുടനീളം ചെണ്ടമേളയമുയരുന്ന ചാരുതയാർന്ന കളിയാട്ടക്കാവുകളും മറ്റൊരു സാധ്യതയാണ്.

