എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിച്ചാൽ അധിക ശമ്പളം നൽകണം: സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

ജിദ്ദ: സൗദിയിൽ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതിന് അധിക വേതനം നൽകൽ നിർബന്ധമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം നൽകാതെ അധിക സമയം ജോലിയെടുപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. പരാതിയുള്ളവരോട് മന്ത്രാലയത്തെ സമീപിക്കാമെന്നാണ് നിർദേശം. സ്വകാര്യ മേഖലയിൽ നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓവർടൈം കണക്കാക്കി അധികവേതനം നൽകണം. ഇതാണ് നിലവിലുള്ള നിയമമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മന്ത്രാലയം അറിയിച്ചു.
ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകേണ്ടത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം ഓവർടൈം വേതനമായി നൽകണം. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുഴു ദിനം ജോലി ചെയ്യുന്നത് കണക്ക് കൂട്ടിയാണ് ശമ്പളം നൽകേണ്ടത്. പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകൾ പോലും തൊഴിൽ കേസുകളിൽ നിർണായകമാകും. പരാതിയുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. ശമ്പളം മുടങ്ങുന്നതടക്കമുള്ള കേസുകൾ നടപടികൾ വേഗത്തിലാക്കുന്നുണ്ട് മന്ത്രാലയം.

