എം.ജിയിലെ സമരത്തില്‍ നടപടി; നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി

കോട്ടയം: എം.ജി. സർവകലാശാലയിലെ ദളിത് വിദ്യാർഥിനി ദീപാ പി. മോഹനന്റെ സമരത്തിൽ നടപടി. നാനോ സെന്റർ ഡയറക്ടർ സ്ഥാനത്തുനിന്ന് നന്ദകുമാർ കളരിക്കലിനെ മാറ്റി. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റം. നന്ദകുമാർ വിദേശത്ത് ആയതിനാലാണ് ചുമതലയിൽ നിന്ന് മാറ്റിയത് എന്നാണ് വിശദീകരണം. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.
വിഷയത്തിൽ എം.ജി. സർവകലാശാലയുടെ പത്രക്കുറിപ്പ് പുറത്തിറങ്ങിയിട്ടില്ല. സമരം പെട്ടെന്ന് അവസാനിപ്പിക്കുക എന്നാതാണ് ഈ നീക്കത്തിന്റെ പ്രധാന ഉദ്ദേശം. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്നു രാവിലെ വിഷയത്തിൽ ഇടപെട്ടത്. നന്ദകുമാറിനെ മാറ്റാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് മന്ത്രിയുടെ ഇടപെടൽ പ്രേരകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നിരുന്നു.
വിഷയത്തിൽ ഉറപ്പു മാത്രം പോരാ, നന്ദകുമാറിനെ ചുമതലയിൽനിന്ന് നീക്കണം എന്നായിരുന്നു വിഷയത്തെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ദീപയുടെ നിലപാട്. അതിനാൽത്തന്നെ വിഷയം കൂടുതൽ വഷളാകുന്നതിന് മുൻപേ തന്നെ തീർപ്പാക്കുക എന്ന നീക്കത്തിലേക്കാണ് സർവകലാശാല കടന്നത്.

