KSDLIVENEWS

Real news for everyone

റെക്കോർഡ് മഴയിൽ മുങ്ങി ചെന്നൈ, നാല് മരണം, NDRF-നെ വിന്യസിച്ചു, ഇന്ന് അവധി

SHARE THIS ON

ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഇന്ന് പുലർച്ചെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.

മഴ മൂലമുണ്ടായ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിക്കുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകൾ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്.



അടുത്ത രണ്ട് ദിവസവും ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, മധുരൈ എന്നീ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണഅതോറിറ്റി പ്രവർത്തനം തുടങ്ങി.

ശനിയാഴ്ച രാത്രി രാത്രി എട്ടര മുതൽ പുലർച്ചെ അഞ്ച് മണി വരെ 14 സെന്‍റിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. വേളാച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാർ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളിൽ റോഡുകളിൽ വെള്ളം കയറി. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 500 ക്യുസെക്സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈ, കരൂർ, തിരുവള്ളൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, തിരുച്ചിറപ്പള്ളി, നാമക്കൽ, രാമനാഥപുരം, മധുര, വിരുതുനഗർ, ഈറോഡ് എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ പെയ്തത് 200 എംഎമ്മിലധികം മഴയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!