യു.പിയില്‍ ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഖുഷി നഗർ ജില്ലയിൽ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹൽദി ആഘോഷത്തിനിടെ കിണറ്റിൽവീണ് 13 സ്ത്രീകൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റു. നെബുവ നൗരംഗിയ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബ് തകർന്നു വീണാണ് അപകടം ഉണ്ടായത്. സ്ലാബിന് മുകളിൽനിന്ന സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ളവർ കിണറ്റിൽ വീണുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു. 15 സ്ത്രീകളെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ 13 പേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപവീതം അനുവദിച്ചു. സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്തദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷംരൂപവീതം അടിയന്തര ധനസഹായം നൽകുമെന്ന് ഖുഷി നഗർ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

