സഭവിട്ട് പ്രതിപക്ഷം, നിസംഗരായി ഭരണപക്ഷം: നാടകീയ രംഗങ്ങള്ക്കിടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളും ഗവർണർ വായിച്ചു. കെ റെയിൽ സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും ഇതിന് കേന്ദ്രം അനുമതി നൽകണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം ഗവർണർക്കെതിരെ ഗോ ബാക്ക് വിളികളുമായെത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി ഗവർണർ വിമർശിക്കുകയും ചെയ്തു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഭരണപക്ഷം നിസ്സംഗരായിട്ടാണ് കേട്ടിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന സൂചികകളും ഗവർണർ എടുത്ത് പറയുമ്പോഴും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കുമ്പോഴും ഭരണപക്ഷം നിശ്ശബ്ദത പാലിക്കുകയാണ്. സാധാരണ ഡസ്കിലിടിച്ചും കൈയടിച്ചും ആവേശപൂർവം നയപ്രഖ്യാപന പ്രസംഗം കേട്ടിരിക്കുന്ന ഭരണപക്ഷത്തെ ഇത്തവണ സഭയിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത് ഏറെ ശ്രദ്ധേയമാണ്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ
- കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി.
- സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
- ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം.
- കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു.
- കേരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
- നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിർദേശങ്ങൾ നടപ്പിലാക്കി.
- എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കും.
- നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കോവിഡിൽ ഉണ്ടായത്. പ്രതിസന്ധി കാലത്ത് കേന്ദ്രം സഹായിച്ചില്ല. സംസ്ഥാന വിഹിതം കുറച്ചു. 6500 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ട്.
- വാഗ്ദാനങ്ങളൊക്കെ സർക്കാർ നടപ്പിലാക്കി. എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കും.
- സാമ്പത്തിക പുനരുജ്ജീവനത്തിന് പദ്ധതികൾ.
- കൂടുതൽ നിക്ഷേപം ആകർഷിക്കാൻ വഴി തേടും.
- കെ റെയിൽ സർക്കാരിന്റെ അഭിമാന പദ്ധതി. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ റെയിൽ. കെ റെയിലിന് അനുമതി നൽകണം. സർക്കാർ ഉടൻ തീരുമാനമെടുക്കണം. അതിവേഗ യാത്രയ്ക്ക് പദ്ധതി അനിവാര്യം.
- കാർബൺ ബഹിർഗമനം കുറക്കാൻ നടപടിയെടുക്കും.
- സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം കൂട്ടാൻ കൂടുതൽ ഫാർമർ പ്രൊഡ്യൂസർ യൂണിറ്റുകൾ. സ്ത്രീകൾക്കും യുവാക്കൾക്കുമായി കൃഷിശ്രീ യുണിറ്റുകൾ ആരംഭിക്കും. നിലവിലെ കുറഞ്ഞ പ്രീമിയത്തിൽ ലീഡിങ് ഇൻഷുറൻസ് കമ്പനിയുടെ സേവനം ലഭ്യമാക്കും.
- വ്യവസായികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹാരിക്കും. വ്യവസായ സ്ഥാപനങ്ങളിലെ ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കും. സംസ്ഥാനം വ്യവസായ സൗഹൃദം.
- കൈത്തറിക്ക് കേരള ബ്രാൻഡ് കൊണ്ടു വരും.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കി ഗവർണർ സഭയിൽ നിന്ന് മടങ്ങി. എന്നാൽ നയപ്രഖ്യാപന പ്രസംഗം മുഴുവനായും വായിച്ചിട്ടില്ല. അവസാന ഭാഗത്തേക്ക് കടന്നോട്ടെ എന്ന് സ്പീക്കറോട് ചോദിക്കുകയും തുടർന്ന് അവസാന ഭാഗം വായിക്കുകയുമായിരുന്നു. അതേസമയം കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളും കെ റെയിലുമായി ബന്ധപ്പെട്ട ഭാഗങ്ങളും അദ്ദേഹം വായിക്കുകയും ചെയ്തു.

