KSDLIVENEWS

Real news for everyone

യുക്രൈനിലെ ഇന്ത്യക്കാർക്കായി വന്ദേ ഭാരത് മിഷനുമായി എയര്‍ ഇന്ത്യ; 3 വിമാനങ്ങള്‍ സർവീസ് നടത്തും

SHARE THIS ON

ന്യൂഡൽഹി: സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് ‘വന്ദേ ഭാരത് മിഷൻ’ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങൾ സർവീസ് നടത്തും.

എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ യുക്രൈനിൽ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഇന്ത്യൻ സർക്കാർ നീക്കംചെയ്തതിന് തൊട്ടുപിന്നാലെയാണിത്.


അയൽരാജ്യമായ റഷ്യയിൽ നിന്നുള്ള അധിനിവേശം ഭയന്ന് യുക്രൈൻ ആശങ്കയിലായിരുന്നു. ഇതേതുടർന്ന് യുക്രൈൻ റഷ്യയുമായുള്ള അതിർത്തിയിൽ സൈന്യങ്ങളെയും ടാങ്കുകളും സൈനിക ഹെലികോപ്റ്ററുകളും വിന്യസിച്ചിരുന്നു.

എന്നിരുന്നാലും, പശ്ചിമേഷ്യയിൽ ആശങ്ക ഉയർന്നതിനെത്തുടർന്ന് യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ടാങ്കുകളും വാഹനങ്ങളും പിൻവലിക്കുകയാണെന്ന് റഷ്യ വെള്ളിയാഴ്ച അറിയിച്ചിരുന്നു.


ആളുകൾക്ക് വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളിൽ പരിഭ്രാന്തരാകരുതെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എയർ ഇന്ത്യ, യുക്രൈനിയൻ ഇന്റർനാഷണൽ എയർലൈൻസ് എന്നിവയിൽ നിന്നുൾപ്പെടെ സമീപഭാവിയിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നും അറിയിച്ചു.

നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ചൊവ്വാഴ്ച ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട്, രാജ്യം വിട്ടുപോകാൻ എംബസി നിർദ്ദേശിച്ചിരുന്നു.

വിമാന യാത്രാ നിയന്ത്രണങ്ങൾ കാരണം വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുക എന്നതാണ് വന്ദേ ഭാരത് മിഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിലൂടെ കോവിഡ് മഹാമാരി പടർന്നുപിടിച്ച കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!