എൻഡോസൾഫാൻ ബാധിത മേഖലയ്ക്ക് പ്രത്യേക പരിഗണനയെന്ന് മന്ത്രി ബിന്ദു

കാസർകോട് ∙ ജില്ലയിലെ എൻഡോസൾഫാൻ ബാധിത മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കാസർകോട്, മലപ്പുറം ജില്ലകളിലാണ് ഭിന്നശേഷിക്കാർ ഏറെയുള്ളത്. ഈ രണ്ട് മേഖലയ്ക്കും വകുപ്പ് പ്രത്യേക പരിഗണന നൽകുമെന്നു മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നൽകുന്ന ഉപകരണങ്ങളുടെ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.
ദുരിതബാധിത മേഖലകളിൽ എൻഡോസൾഫാൻ സെല്ലിന്റെ നേതൃത്വത്തിൽ കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കും. ദുരിതബാധിതരായവരുടെ മുഴുവൻ വീടുകളിലേക്കും അതിന്റെ ആനുകൂല്യങ്ങൾ എത്തിക്കും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിനായി നടപ്പിലാക്കുന്ന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ലഭ്യമാക്കുന്ന ആനുകൂല്യങ്ങളും തിരിച്ചറിയാൻ അവരെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ സാമൂഹിക നീതി ഓഫിസർ ഷീബാ മുംതാസ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്.എൻ.സരിത, ഷിനോജ് ചാക്കോ, കെ.ശകുന്തള, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ, വി.വി.രമേശൻ, ജില്ലാ പ്ലാനിങ് ഓഫിസർ എ.എസ്.മായ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ബി.എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് തയാറാക്കിയ പൗരാവകാശ രേഖ സെക്രട്ടറി കെ.പ്രദീപനു കൈമാറി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പ്രകാശനം ചെയ്തു.

