ശിവശങ്കറിനെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനേയും എന്‍ഐഎ ഓഫിസില്‍ എത്തിച്ചു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. നേരത്തെ രണ്ട് ദിവസം തുടര്‍ച്ചയായി അദ്ദേഹത്തെ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ആദ്യ ദിവസം ഒന്‍പത് മണിക്കൂറിലേറെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. രണ്ടാം പത്ത് മണിക്കൂറില്‍ അധികമാണ് ചോദ്യം ചെയ്തത്.
ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എന്‍ഐഎ സംഘമായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്‍ഐഎ ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ മൂന്ന് തവണ വിദേശയാത്ര നടത്തിയിട്ടുള്ളതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. 2017 ഏപ്രിലില്‍ സ്വപ്നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തു. ഇക്കാര്യം ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. 2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഇരുവരും ഒരുമിച്ച് യുഎഇയിലേക്ക് പോയി.
.

