മക്കൾക്കു മുൻപിൽ സിനിമാ താരം ഷുക്കൂർ വക്കീലും ഭാര്യയും വീണ്ടും വിവാഹിതരായി

“കാസർകോട് ∙ അഭിഭാഷകനും സിനിമാ താരവുമായ സി.ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ്ചാൻസലറുമായ ഷീന ഷുക്കൂറും ‘വീണ്ടും’ വിവാഹിതരായി. ആദ്യ വിവാഹത്തിന്റെ 28–ാം വാർഷികത്തിലാണ് സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളെ സാക്ഷിയാക്കി ഇന്നു രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. അഡ്വ.സജീവൻ, മുതിർന്ന സിപിഎം നേതാവ് വി.വി.രമേഷൻ എന്നിവർ സാക്ഷികളായി ഒപ്പുവച്ചു. നേരത്തെ, രാജ്യാന്തര വനിതാ ദിനത്തിലെ ‘രണ്ടാം വിവാഹ’ത്തെക്കുറിച്ചു ഷുക്കൂർ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. പെൺമക്കൾ മാത്രമാണെങ്കിൽ അവർക്ക് മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പൂർണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തത്. 1994 ഒക്ടോബറിലായിരുന്നു ഷുക്കൂർ – ഷീന വിവാഹം. ‘മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെൺമക്കൾക്ക് സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. തഹസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ മുഴുവൻ സ്വത്തും മക്കൾക്കുതന്നെ കിട്ടിയേനെ’ – ഷുക്കൂർ എഴുതി.”

