കർണാടകയിൽ 50കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മംഗളൂരു: കര്‍ണാടകയില്‍ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. സകലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി അഷ്‌റഫിനെ(28)യാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബണ്ട്വാള്‍ ബെലേപ്പുനി ബെല്ലേരിയിലെ കുസുമയെ(50) കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന അഷ്‌റഫ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. സെപ്തംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. കുസുമയുടെ വീടിന് സമീപത്താണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്. അവിവാഹിതയായ കുസുമ തനിച്ചാണ് താമസിക്കുന്നതെന്നറിഞ്ഞതോടെ അഷ്‌റഫ് കുസുമയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കുസുമയുടെ രണ്ട് സ്വര്‍ണ്ണക്കമ്മലുകളും 10,000 രൂപയും മോഷ്ടിച്ച ശേഷമാണ് അഷ്‌റഫ് മുങ്ങിയത്. കുസുമയുടെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. അടുക്കളയില്‍ വസ്ത്രങ്ങള്‍ പകുതി കത്തിയ നിലയിലായിരുന്നു. ജനല്‍ കര്‍ട്ടനുകളും കത്തിയിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കിയതായി കണ്ടതോടെ മരണത്തില്‍ സംശയമുയരുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

