പഴയ ബസ് സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ അടുത്ത കടമുറികളിൽ വീണ് കേടുപാടുണ്ടായെന്നു പരാതി

കാസർകോട് ∙ നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള സിഎൽ കോപ്ലക്സ് കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ തൊട്ടടുത്ത ക്രോസ് റോഡിലെ കടമുറികളുടെ മുകളിലേക്ക് വീണു കടമുറികൾക്കു കേടുപാടുണ്ടായെന്നു പരാതി. കലക്ടർക്കാണ് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകിയത്. കടമുറികളുടെ സീലിങ്ങിനും ചുമരിനും കേടുപാടുണ്ടായെന്നും വലിയ നഷ്ടമുണ്ടായെന്നും പരാതിയുണ്ട്. എ.യൂസഫ് റെഡിമെയ്ഡ്, അൽഅമീൻ ചപ്പൽ, ഒന്നാം നിലയിലുള്ള ശ്രീലക്ഷ്മി ടെയ്‌ലറിങ് എന്നീ വ്യാപാര സ്ഥാപനങ്ങൾക്കാണു സാരമായ നഷ്ടം സംഭവിച്ചത്.
കട തുറന്ന് വ്യാപാരം നടത്താൻ കഴിയാത്തതുമൂലം സ്ത്രീ തൊഴിലാളികൾ അടക്കമുള്ളവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു. കെട്ടിടം പൊളിച്ച് മാറ്റുന്നവരുടെ അശ്രദ്ധയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പൊളിച്ച് നീക്കലുമാണ് ഇപ്രകാരം സംഭവിക്കാൻ കാരണമെന്നാണു വ്യാപാരികളുടെ ആരോപണം.

