ഔഫ് വധം: മുഖ്യപ്രതി കത്തി വാങ്ങിയ കടയിലെത്തി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾറഹിമാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഇർഷാദ് കത്തി വാങ്ങിയ കടയിലെത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. 10.8 സെന്റീമീറ്റർ വലിപ്പമുള്ള കത്തിയാണിത്. പിടിയിലമർത്തിയാൽ തുറക്കും. കാഞ്ഞങ്ങാട്ടെ ഒരു കടയിൽനിന്നാണ് കത്തി വാങ്ങിയത്. ചോദ്യംചെയ്യലിൽ ഒരു വർഷം മുൻപാണ് ഇത് വാങ്ങിയെതെന്നായിരുന്നു ഇർഷാദ് അന്വേഷണസംഘത്തിന് നൽകിയ മൊഴി. കൂടുതൽ അന്വേഷണത്തിലേ അന്ന് വാങ്ങിയ കത്തിതന്നെയാണോ ഔഫിനെ കൊല്ലാൻ ഉപയോഗിച്ചതെന്നത് ഉറപ്പാക്കാൻകഴിയൂവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ കേസിലെ രണ്ടാംപ്രതി ഹസ്സൻ, മൂന്നാംപ്രതി ഹാഷിർ എന്നിവരെ ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കി. രണ്ടുദിവസത്തേക്കായിരുന്നു ഇരുവരെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) പ്രതികളെ വീണ്ടും ജയിലിലേക്കയച്ചു. വ്യാഴാഴ്ചയും പ്രദേശവാസികളെ ചോദ്യംചെയ്തു. ഔഫിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു
ഔഫിന്റെ കുടുംബത്തിനുവേണ്ടി പണം സ്വരൂപിക്കും-ഡി.വൈ.എഫ്.ഐ.
കാഞ്ഞങ്ങാട്: ഔഫ് അബ്ദുൾറഹിമാന്റെ കുടുംബത്തിന്റെ പൂർണ സംരക്ഷണം ഡി.വൈ.എഫ്.ഐ. ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എ.എ.റഹീം അറിയിച്ചു.
കേരള മുസ്ലിം ജമാഅത്ത് അവർക്ക് വീടു വെച്ചുകൊടുക്കുന്നുണ്ടെങ്കിൽ അത് ഒരുഭാഗത്ത് നടക്കട്ടെ.
ആ കുടുംബത്തിന് ജീവിക്കാനുള്ള പണം സ്വരൂപിച്ചുകൊടുക്കാൻ ഡി.വൈ.എഫ്.ഐ. രംഗത്തിറങ്ങും.
ജില്ലാ പ്രസിഡന്റ് പി.കെ.നിഷാന്ത്, സെക്രട്ടറി സി.ജെ.സജിത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.സബീഷ്, രേവതി കുമ്പള, രതീഷ് നെല്ലിക്കാട്ട്, പ്രിയേഷ് കാഞ്ഞങ്ങാട്, വി.ഗിനീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

