KSDLIVENEWS

Real news for everyone

പവിത്ര നിലവിളിച്ചിട്ടും പറക്കൽ തുടർന്നു; അഞ്ചാം മിനിറ്റിൽ നിയന്ത്രണം നഷ്ടം: സന്ദീപിനെതിരെ എഫ്ഐആർ

SHARE THIS ON

വർക്കല (തിരുവനന്തപുരം) ∙ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണിൽ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകൻ സന്ദീപിന്റെ പിഴവാണെന്ന് എഫ്ഐആർ. പരിശീലകന്റെ അലക്ഷ്യമായ പറക്കലാണ് അപകടത്തിനു കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗ്ലൈഡിങ് ആരംഭിച്ച് അഞ്ചാം മിനിറ്റിൽത്തന്നെ നിയന്ത്രണം നഷ്ടമായിരുന്നു. യാത്രക്കാരിയായ കോയമ്പത്തൂർ സ്വദേശിനി പവിത്ര ഭയന്ന് നിലവിളിച്ച് താഴെയിറക്കാൻ ആവശ്യപ്പെട്ടിട്ടും സന്ദീപ് പറക്കൽ തുടർന്നുവെന്നും എഫ്ഐആറിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയ്നർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്. അപകടകരമായി പറക്കൽ നടത്തിയതിന് ജീവനക്കാർക്കും വർക്കല ഫ്ലൈയിങ് അഡ്വെഞ്ചർ എന്ന കമ്പനിക്കുമെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ഇവർക്കെതിരെ കേസ്. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ സംശയം. അപകടത്തിൽ പരുക്കേറ്റ കോയമ്പത്തൂർ സ്വദേശിനിയിൽനിന്ന് പാരാഗ്ലൈഡിങ് സ്ഥാപനത്തിലെ ജീവനക്കാർ സ്റ്റാംപ് ഒട്ടിച്ച വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. ആശുപത്രി ജീവനക്കാരെന്ന വ്യാജേനയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് പറയുന്നു. ഇത് ഇവർക്ക് പരാതിയില്ലെന്ന് എഴുതിച്ചേർക്കുന്നതിനാണെന്നാണ് സംശയം. 80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയേയും ട്രെയ്നറെയും ഒന്നര മണിക്കൂറിനു ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!