സ്വർണ്ണം നേടുന്നവർക്ക് 50 ലക്ഷം; ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികം. വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. കായികമന്ത്രി ഒ.ജെ. ജനീഷാണ് ഇക്കാര്യം അറിയിച്ചത്.
ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വർണ്ണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപ നൽകും. വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും.
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ്. മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിനു വേദിയാവുന്നത്. 1958-ൽ ടോക്യോയും 1994-ൽ ഹിരോഷിമയും വേദിയായി.
45 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മത്സരത്തിനിറങ്ങും. ‘തീജ്ജ്വാല’ എന്നർഥംവരുന്ന ‘ഹൊനോഹോനോ’യാണ് ഈ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തെക്‌ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

