ആശുപത്രിയില്‍ തീപ്പിടിത്തം: 10 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ പത്ത് നവജാതശിശുക്കൾ ശ്വാസം മുട്ടി മരിച്ചു. ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തിൽ(എസ്എൻസിയു) ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്
ഒന്ന് മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എൻസിയുവിലുണ്ടായിരുന്നത്. എസ്എൻസിയുവിൽ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവിൽ സർജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു.
കൂടാതെ തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബർ വാർഡ് എന്നിവിടങ്ങളിൽ നിന്ന് രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിർഭാഗ്യകരമായ സംഭവമാണെന്നും അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അതിദാരുണമായ സംഭവമെന്ന് അപകടത്തെ ട്വിറ്ററിലൂടെ വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു

