KSDLIVENEWS

Real news for everyone

കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറങ്ങി; വനമേഖലയില്‍ തുറന്നുവിടും: വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാര്‍

SHARE THIS ON

മാനന്തവാടി∙ റേ‍ഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധം ഉയർന്ന സാഹ‌ചര്യത്തിൽ ആനയെ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിറക്കി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും. മുത്തങ്ങ ക്യാംപിലേക്കു മാറ്റാനാണ് ശ്രമം. ആനയെ വെടിവച്ചു കൊല്ലണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. കൊല്ലപ്പെട്ട അജീഷിന്റെ  മൃതദേഹം സബ് കലക്ടറുടെ ഓഫിസിനു മുൻപിലെത്തിച്ച് പ്രദേശവാസികൾ പ്രതിഷേധിക്കുകയാണ്.

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ മാനന്തവാടിയിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു. ചിത്രം∙ സ്‍പെഷൽ അറേഞ്ച്‍മെന്റ്
കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം ചുമന്നു ആയിരക്കണക്കിനാളുകളാണ് മാനന്തവാടി ഗാന്ധിജംക്‌ഷനിൽ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടർന്നു നഗരം സ്തംഭിച്ച അവസ്ഥയിലാണ്. അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആദ്യഗഡു 5 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന എംഎല്‍എയുടെ ആവശ്യം ബന്ധുക്കള്‍ അംഗീകരിച്ചില്ല. വനംമന്ത്രി അജീഷിന്റെ ബന്ധുക്കളെ വിളിക്കുമെന്നാണു റിപ്പോര്‍ട്ട്.

സംഭവം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതിൽ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കൽ കോളജിൽനിന്നു മൃതദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങിയത്. പിന്നീട് കലക്ടർ പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി. മനുഷ്യ ജീവന് വിലയില്ലേയെന്ന ചോദ്യവുമായി കലക്ടറെ സംസാരിക്കാൻ അനുവദിക്കാതെ തടിച്ചുകൂടിയ  ജനക്കൂട്ടം രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധങ്ങൾക്കിടയിലും അജീഷിന്റെ മൃതദേഹം കണ്ടു കലക്ടർ മടങ്ങി. വലിയ പ്രതിഷേധമായിരുന്നു കലക്ടർക്കെതിരെ ജനക്കൂട്ടം ഉയർത്തിയത്. മാനന്തവാടി ടൗണിൽ വ്യാപാരികളുടെ ഹർത്താൽ നടക്കുകയാണ്.
മെഡിക്കൽ കോളജിലേക്കു വരികയായിരുന്ന വയനാട് എസ്‍പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളികൾ ഉയർത്തി. എസ്‍പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്നു പോകാൻ നാട്ടുകാർ പറഞ്ഞു.  വാഹനത്തിൽനിന്നിറങ്ങിയതിനു പിന്നാലെ എസ്‍പിക്കു നേരെ പ്രതിഷേധമുയർന്നു. രണ്ടു സംഘമായാണു പ്രതിഷേധം നടന്നത്. എസ്‍പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരു സംഘവും ഗാന്ധിപ്രതിമയുടെ മുന്നിൽ മൃതദേഹവുമായി മറ്റൊരു സംഘവും പ്രതിഷേധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനും ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാരും സ്ഥലത്ത് എത്തി.

ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!