KSDLIVENEWS

Real news for everyone

മാല മോഷ്ടിച്ചു വിഴുങ്ങി ;
സിനിമയല്ല; പ്രതിയുടെ വയറ്റിലെ ‘തൊണ്ടിമുതല്‍’ പുറത്തുവരുന്നതും കാത്ത് ദൃക്‌സാക്ഷികളും പോലീസും

SHARE THIS ON

തിരുവനന്തപുരം:ദൃക്സാക്ഷികളുടെ പിടിവീഴുമെന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങി. അത് പുറത്തുവരാൻ രണ്ടുദിവസമായി പോലീസ് ആശുപത്രിയിൽ കാത്തിരിക്കുകയാണ്. തമ്പാനൂർ പോലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജിലുമായാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷി’യും എന്ന ചലച്ചിത്രത്തെ ഓർമിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്.
വെള്ളിയാഴ്ച വൈകീട്ടാണു തുടക്കം. തമ്പാനൂർ ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ ചുമലിൽ കിടന്നുറങ്ങിയിരുന്ന മൂന്നുവയസ്സുകാരിയുടെ നാലര ഗ്രാം സ്വർണ പാദസരമാണ് പ്രതിയായ പുന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷഫീഖ് (42) മോഷ്ടിച്ചത്.
പാലക്കാടുനിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന അധ്യാപക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണു മോഷ്ടിച്ചത്.
മോഷ്ടിക്കുന്നതു കണ്ട മാതാപിതാക്കളും ഒപ്പമുള്ളവരും ബഹളംവെച്ചതോടെ ഷഫീഖ് ഓടി. പിന്നാലെയോടി യാത്രക്കാരും പോലീസും ചേർന്ന് പിടികൂടി. അപ്പോഴേക്കും പാദസരം വിഴുങ്ങിയിരുന്നു. പോലീസ് ചോദ്യംചെയ്തപ്പോൾ മോഷണം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്സ്റേ എടുത്തു പരിശോധിക്കാൻ തീരുമാനിച്ചു. എക്സ്റേയിൽ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. പാദസരം പുറത്തുവരാനുള്ള കാത്തിരിപ്പിലാണു പോലീസ്.
ദിലീഷ് പോത്തൻ സംവിധാനംചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുമായി ഏറെ സാമ്യമുള്ളതാണ് ഈ സംഭവം. സിനിമയിൽ ബസിൽ െവച്ചായിരുന്നു മാലമോഷണം. തൊണ്ടി വിഴുങ്ങുകയും ചെയ്തു. മോഷണം സ്വയം സമ്മതിച്ചതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!