കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് ബ്രിട്ടണ്‍; വിദേശ യാത്രികർക്ക് വിലക്ക്

ലണ്ടൻ: കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ തിങ്കളാഴ്ച മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തും. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കുുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവൽ കോറിഡോർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്തിന് പുറത്തു നിന്നെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
കോവിഡ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാർക്ക് മാത്രമായിരിക്കും തിങ്കളാഴ്ച മുതൽ ബ്രിട്ടണിൽ പ്രവേശനാനുമതി. ഇപ്രകാരം എത്തുന്ന യാത്രക്കാർക്ക് സമ്പർക്ക വിലക്കേർപ്പെടുത്തും. അഞ്ച് ദിവസത്തിന് ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവാണെങ്കിൽ 10 ദിവസത്തേക്കായിരിക്കും സമ്പർക്കവിലക്ക്.
വാക്സിനെ അതിജീവിക്കാൻ പ്രാപ്തിയുള്ള വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്താൽ ഇതു വരെയുള്ള കഠിനാധ്വാനം പാഴാകാൻ ഇടയാകരുതെന്ന് യാത്രാ വിലക്കേർപ്പെടുത്തുന്ന കാര്യം അറിയിച്ച് ബോറിസ് ജോൺസൺ വ്യക്തമാക്കി. രാജ്യത്താരംഭിച്ച പ്രതിരോധ വാക്സിൻ വിതരണത്തെ പ്രധാനമന്ത്രി പ്രകീർത്തിക്കുകയും ചെയ്തു
ബ്രസീലിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് തെക്കേ അമേരിക്ക, പോർച്ചുഗൽ, മറ്റു ചില രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തിയിരുന്നു. എഴുപത് ശതമാനത്തോളം വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം രാജ്യത്ത് കണ്ടെത്തിയ ആശങ്കയും ബ്രിട്ടനിൽ നിലനിൽക്കുന്നുണ്ട്. ഫെബ്രുവരി 15 വരെയായിരിക്കും പുതിയ നിയന്ത്രണങ്ങൾ

