കർണാടക രാമനഗരിയിലെ പത്തൊമ്പതുകാരിയെ പീഡിപ്പിച്ചു കൊന്നുവെന്ന പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്;
ഘാതകര്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും;
ദുരഭിമാനക്കൊലയെന്ന് പൊലീസ്

രാമനഗര: കര്‍ണാടക രാമനഗരയില്‍ പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വവിത്തിരിവ്. രാമനഗര ജില്ലയിലെ മഗഡി താലൂക്കില്‍പെട്ട ബെട്ടടഹള്ളി സ്വദേശിനിയായ ഹേമലത (19) യുടെ യഥാര്‍ഥ ഘാതകരെ കണ്ടെത്തിയ ആശ്വാസത്തിലാണ് പൊലീസ്. സംഭവത്തില്‍ അച്ഛനെയും മൂത്ത സഹോദരനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യഘട്ടത്തില്‍ ഈ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. വിശദമായ അന്വേഷണത്തിലൂടെയാണ് ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചത്. ഹത്രാസ് ബലാത്സംഗ കേസ് ദേശീയശ്രദ്ധ നേടിയ സാഹചര്യത്തില്‍ ഈ കേസ് സംബന്ധിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തന്നെ കേസ് ബംഗളൂരു റൂറല്‍ എസ്പി രവി ചന്നെന്നേവര്ക്ക് കൈമാറി. രാമനഗര എസ്പി എസ്. ഗിരീഷിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേസ് ബംഗളൂരു റൂറല്‍ എസ്പിക്ക് കൈമാറിയത്.
പെണ്‍കുട്ടിയെ കാണാതായെന്ന് കാട്ടി പിതാവ് കൃഷ്ണപ്പ ഒക്ടോബര്‍ 9 ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 10 ന് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പരാതി നല്കി. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന തരത്തില്‍ അവര്‍ണ വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ സവര്‍ണജാതിക്കാരും ഇവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരും രംഗത്തുവന്നിരുന്നു.
കുടുംബാംഗങ്ങള്‍ തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ഇത് ഒരു വെല്ലുവിളി നിറഞ്ഞ കേസായി മാറിയിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂത്ത സഹോദരന് ചേതനും അച്ഛന് കൃഷ്ണപ്പയും ചേര്‍ന്ന് കല്ല് കൊണ്ടിടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിയില്‍പെട്ട കാമുകന് പുനീതിനൊപ്പം പുറത്തുപോയി കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു കൊലപാതകം. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. മൃതദേഹം ഇവരുടെ തന്നെ വയലില്‍ കുഴിച്ചിടാന്‍ പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരനും കൂട്ടുനിന്നിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

