വിദ്വേഷ പരാമര്‍ശം; അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ യാദവ് മാപ്പ് പറയണമെന്ന് സുപ്രിംകോടതി കൊളീജിയം

ന്യുഡല്‍ഹി: വിദ്വേഷ പരാമർശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രിംകോടതി കൊളീജിയം.
പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരം അല്ലെന്നും കൊളീജിയം വ്യക്തമാക്കി.
വിദ്വേഷ പരാമർശത്തില്‍ ജഡ്ജി ശേഖർ കുമാർ യാദവിനെ സുപ്രിംകോടതി കൊളീജിയം നേരത്തെ താക്കീത് ചെയ്തിരുന്നു. പദവി മനസ്സിലാക്കി സംസാരിക്കണമെന്നായിരുന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം വ്യക്തമാക്കിയിരുന്നത്.
വിഎച്ച്പിയുടെ നിയമവേദി, ഹൈക്കോടതി ഹാളില്‍ ഡിസംബർ 11ന് നടത്തിയ ചടങ്ങിലായിരുന്നു വിവാദപ്രസംഗം. ‘ഏകീകൃത സിവില്‍ കോഡ്- ഭരണഘടനാപരമായ അനിവാര്യത’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം.
ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താല്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞുള്ള പ്രസംഗത്തില്‍ മുസ്ലിംകള്ക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും ഉണ്ടായിരുന്നു. വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട സുപ്രിംകോടതി അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണവും തേടി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നല്‍കിയിരുന്നു.
ചൊവ്വാഴ്ചയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാൻ എസ്.കെ യാദവിനോട് നിർദേശിച്ചത്. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

