കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം, ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

കൊല്ലം: കൊല്ലം ഏരൂരിൽ ദൃശ്യം മോഡൽ കൊലപാതകം. ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തി അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. ദാരുണമായ കൊലപാതകം പുറത്തറിഞ്ഞത് രണ്ടരവർഷത്തിന് ശേഷം. ഏരൂർ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജൻ സജിൻ പീറ്റർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018-ലെ ഓണക്കാലത്തായിരുന്നു സംഭവം
കൊലപാതകത്തിന് ശേഷം സജിൻ പീറ്ററും അമ്മയും ചേർന്ന് ഷാജി പീറ്ററുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്റർ കൊല്ലപ്പെട്ട വിവരം ഇവർ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാൾ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. ഏകദേശം രണ്ടരവർഷത്തോളം കൊലപാതകവിവരം ഇവർ രഹസ്യമാക്കി വെച്ചു.
അടുത്തിടെ സംശയം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.
വീട്ടിൽനിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റർ. 2018-ലെ ഓണക്കാലത്താണ് ഇയാൾ കുടുംബവീട്ടിൽ മടങ്ങിയെത്തിയത്. ഇതിനിടെ സജിൻ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടർന്നുണ്ടായ തർക്കത്തിൽ സജിൻ പീറ്റർ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
സംഭവത്തിൽ സജിൻ പീറ്റർ, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടുകയുള്ളൂ.

