മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിറകോട്ട് പോയിട്ടില്ല; നിലപാടിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്നാം സീറ്റു വേണമെന്ന ആവശ്യത്തിൽനിന്ന് പിറകോട്ടു പോയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നേരത്തേയുള്ള നിലപാടിൽ മാറ്റമില്ല. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ മുറയ്ക്കു നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വിഭജന ചർച്ച വഴിമുട്ടിയിട്ടില്ലെന്നും പല തലങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഡിഎഫ് യോഗം ചേർന്ന് സീറ്റ് വിഭജനം അന്തിമമാക്കും. മൂന്നാം സീറ്റ് ലഭിക്കുമോയെന്ന ചോദ്യത്തിന്, തീരുമാനമാകുമ്പോൾ പറയാമെന്നായിരുന്നു
കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
സിറ്റിങ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറിനെയും എം.പി.അബ്ദുസ്സമദ് സമദാനിയെയും വീണ്ടും മത്സരിപ്പിക്കാൻ പാർട്ടിയിൽ ഏകദേശ ധാരണയായി. മണ്ഡലം പരസ്പരം വച്ചു മാറണമെന്ന അഭിപ്രായം ഉയർന്നെങ്കിലും തീരുമാനമെടുത്തിട്ടില്ല. മൂന്നാം സീറ്റ് ലഭിച്ചാൽ യുവ നേതാക്കൾക്കായിരിക്കും മുൻഗണന. മൂന്നാം സീറ്റ് അനുവദിക്കാനാകില്ലെങ്കിൽ പാർട്ടി ആവശ്യപ്പെടുന്ന രാജ്യസഭാ സീറ്റ് ലഭിച്ചാലും യുവ നേതാക്കൾക്ക് അവസരം നൽകും.

