KSDLIVENEWS

Real news for everyone

രാഷ്ട്രീയ പ്രതികാരം രക്തസാക്ഷിത്വമല്ല; എസ്.ഡി.പി.ഐക്കെതിരെ കെ.എന്‍.എം

SHARE THIS ON

കോഴിക്കോട്: ആലപ്പുഴയിലെ കൊലപാതക(Murder) സംഭവങ്ങളില്‍ എസ്.ഡി.പി.ഐക്ക്(SDPI) വിമര്‍ശനവുമായി കെ.എന്‍.എം(KNM).

പ്രതികാര രാഷ്ട്രീയം പതിവാക്കിയവര്‍ക്ക് എങ്ങിനെ രക്തസാക്ഷി പദവി ലഭിക്കുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി(TP Abdullakoya Madani) പ്രസ്താവനയില്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കൊണ്ട് ശക്തി തെളിയിക്കുന്നത് ആപത്താണ്. ഇസ്ലാമിന്റെ പേരില്‍ ചട്ടമ്ബിത്തരം കാണിക്കുന്നത് അപകടം ചെയ്യുമെന്നും അത് ജിഹാദിനെ ദുര്‍വ്യഖ്യാനം ചെയ്യുന്നവര്‍ക്ക് വടി കൊടുക്കലാണെന്നും ടി.പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.

‘ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. ഒരേ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ അരുംകൊലകളുടെ പിന്നിലെന്ന് വ്യക്തമാണ്. ഇരകളുടെ കുടുംബങ്ങളുടെ വിഷമം പോലും മനസ്സിലാക്കാതെ മൃതദേഹം കൊണ്ടു ശക്തി തെളിയിക്കുന്ന സംസ്‌കാരം ആപത്താണ്. ചെറുപ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന മുദ്രാവാക്യങ്ങളും പ്രകോപനപരമായ നീക്കവും സമൂഹത്തില്‍ വലിയ വിള്ളലുണ്ടാക്കും’- ടി.പി അബ്ദുല്ലകോയ മദനി പറഞ്ഞു.

പ്രതികാര രാഷ്ട്രീയം പതിവാക്കിയവര്‍ക്കു രക്തസാക്ഷികളുടെ പദവി എങ്ങനെയാണ് ലഭിക്കുകയെന്ന് ടി.പി അബ്ദുല്ലക്കോയ മദനി ചോദിച്ചു. ജിഹാദിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വടി കൊടുക്കുക്കയാണ് ഇസ്ലാമിന്റെ പേരില്‍ ചട്ടമ്ബിത്തരം കാണിക്കുന്നവര്‍. മതചിഹ്നങ്ങളും സാങ്കേതിക ശബ്ദങ്ങളും തെറ്റായി വ്യഖ്യാനിച്ചും ഉപയോഗിച്ചും തീവ്രവാദത്തിലേക്ക് ചെറുപ്പത്തെ കൂട്ടികൊണ്ടുപോകുന്നവരെ ഒറ്റപ്പെടുത്തണം.

തീവ്ര – വര്‍ഗ്ഗീയ ശക്തികള്‍ ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കണം. ഇവരെ ന്യായീകരിക്കാനും സഹായിക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും കെ എന്‍ എം പ്രസിഡന്റ് പറഞ്ഞു. തീവ്രവാദി പ്രസ്ഥാനങ്ങളെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നവരാണ് തീവ്രവാദികളെയും വര്‍ഗീയ ശക്തികളെയും വളര്‍ത്തുന്നതെന്നും അതു ദൂരവ്യാപകമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.

കുറ്റവാളികളെ നിറം നോക്കാതെ നീതിപീഠത്തിനു മുന്നില്‍ എത്തിക്കേണ്ട ബാധ്യത നിയപാലകര്‍ക്കും അധികാരികള്‍ക്കുമുണ്ട്. എല്ലാ മത സാമൂഹിക സംഘടനകളും സമാധാനം തകര്‍ക്കുന്ന തീവ്രവാദ -വര്‍ഗ്ഗീയ പ്രവര്‍ത്തനത്തെ തള്ളി പറയണമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ നേതാവ് കെ.എസ് ഷാന്റെ കൊലപാതകത്തിന് ശേഷം വ്യാപകമായി മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന് കേട്ടിരുന്നു. ഷാന്‍ ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ട ശഹീദ്(രക്തസാക്ഷി) പദവിയിലാണെന്നായിരുന്നു പ്രചാരണം. ഷാന്റ മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിലെല്ലാം ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴങ്ങക്കേട്ടിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച എസ്.ഡി.പി.ഐ നേതാവ് ഷാന്റെത് വിലാപ യാത്രയല്ലെന്നും ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ടതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കുമെന്നുമായിരുന്നു പറഞ്ഞത്. ദൈവിക മാര്‍ഗ്ഗത്തില്‍ സ്വയം മരിക്കാന്‍ തയ്യാറായ മക്കളെ വളര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുന്ന ഫേസ് ബുക്ക് പോസ്റ്റുകളുംവലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!