മുഖ്യമന്ത്രിയിൽ നിന്ന് പട്ടയം; രവീന്ദ്രന് ഇനി സ്വന്തം ഭൂമിയിൽ ജീവിക്കാം

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാനതല പട്ടയമേളയിൽ മുഖ്യമന്ത്രിയിൽനിന്ന് പട്ടയം ലഭിച്ചോടെ 72 കാരനായ രവീന്ദ്രൻ്റെ ജീവിതാഭിലാഷമാണ് സഫലമായിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ കന്നുകാലി മേച്ചിൽ പുറമായ ഭൂമി, റവന്യൂ വകുപ്പിന് ഡീവേസ്റ്റ് ചെയ്തു നൽകിയാണ് ചിറ്റിലപ്പിള്ളിയിലെ നീലത്ത് വീട്ടിൽ രവീന്ദ്രന് പുറമ്പോക്ക് പട്ടയം നൽകിയത്. പതിനാലര സെൻ്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. 1970 മുതൽ രവീന്ദ്രൻ്റെ മാതാപിതാക്കൾ ജീവിച്ചുവന്ന പട്ടയമില്ലാത്ത ഭൂമിയിൽ പിന്നീട് രവീന്ദ്രനും താമസിച്ചുവരികയായിരുന്നു. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത രവീന്ദ്രൻ കൂടപ്പിറപ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. അടുത്തിടെ ഉണ്ടായ അപകടത്തിൽ കാലിന് പരിക്ക് പറ്റിയ രവീന്ദ്രൻ ഊന്നുവടിയുടെ സഹായത്തോടെയാണ് എഴുന്നേറ്റുനടക്കുന്നത്. കാത്തിരിപ്പിനൊടുവിൽ സ്വന്തം ഭൂമിയുടെ അവകാശിയായ ആഹ്ലാദത്തിലാണ് രവീന്ദ്രൻ.

