മൃതദേഹം എടുക്കുന്നതിനിടെ പാലത്തിലൂടെ നടന്നെത്തി; ആളുകൾ നോക്കിനിൽക്കെ ചാടി മരിച്ചു

വല്ലാർപാടം ∙ ഒട്ടേറെപ്പേർ നോക്കിനിൽക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്നു വേമ്പനാട് കായലിൽ ചാടിയ യുവതി മുങ്ങി മരിച്ചു. പള്ളിപ്പുറം വലിയവീട്ടിൽ നെൽസണിന്റെ മകൾ ബ്രിയോണ മരിയോ (25) ആണ് മരിച്ചത്. പാലത്തിൽ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും നിൽക്കുന്നതിനിടയിലാണ് പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയിൽ കയറി നിന്നു പെട്ടെന്നു ചാടിയത്. അരുതെന്നു വിലക്കി പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല. കായലിൽ വീണ യുവതി പലതവണ മുങ്ങിപ്പൊങ്ങുന്നതിനിടയിൽ അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എ.ഡി. അജിത്ത്കുമാർ കായലിൽ ചാടി യുവതിയെ കരയിലെത്തിച്ചു. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. അമ്മ: ലൈസ. സഹോദരങ്ങൾ: ബ്രോമിൽ, ബ്രിന്റ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

