സ്വത്തിന് വേണ്ടി പിതാവിനെ ക്രൂരമായി മര്‍ദിച്ചു; മരണത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്, ഒടുവില്‍ അറസ്റ്റ്
ചെന്നൈ: സ്വത്ത് തർക്കത്തിന്റെ പേരില്‍ പിതാവിനെ ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നാല്‍പ്പതുകാരനായ സന്തോഷാണ് പിതാവ് കുളന്തൈവേലുവിനെ ക്രൂരമായി മർദിച്ചത്.
തമിഴ്നാട്ടിലെ പെരാമ്ബലൂറിലാണ് സംഭവം.
കുളന്തൈവേലുഅടുത്തിടെ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടില്‍ നിന്നുള്ള ഫെബ്രുവരി പതിനാറിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സന്തോഷ് പിതാവിനെ ക്രൂരമായി മർദിക്കുന്നതും. ഒടുവില്‍ അദ്ദേഹം ബോധം കെടുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ സന്തോഷിന്റെ ഷർട്ടില്‍ രക്തക്കറയും കാണാം. ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഐ പി സി 323 (മുറിവേല്‍പ്പിച്ചതിനുള്ള ശിക്ഷ), 324 (ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍) അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സന്തോഷിനെ പിടികൂടിയത്. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്. കുളന്തൈവേലു വ്യവസായിയായിരുന്നു.
‘ഏപ്രില്‍ 18നാണ് വ്യവസായി അന്തരിച്ചത്. സന്തോഷിനെ സംബന്ധിച്ച് ഇതുവരെ കുടുംബത്തില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സന്തോഷിന്റെ ആക്രമണമാണോ അദ്ദേഹത്തിന്റെ മരണകാരണമെന്നാണ് പരിശോധിക്കുന്നത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.’- പൊലീസ് അറിയിച്ചു.
ഭാര്യവീട്ടിലായിരുന്നു സന്തോഷ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയ ഇയാള്‍ പിതാവിനോട് സ്വത്ത് ചോദിച്ചു. കൊടുക്കാതായതോടെ മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ഇയാളെ പിടിച്ചുമാറ്റിയത്.