ആസ്ട്രസെനക-ഓക്‌സ്ഫഡ് വാക്‌സിന്‍ 100 % ഫലപ്രദമെന്ന് ആസ്ട്രസെനക സി.ഇ.ഒ

ലണ്ടൻ: ബ്രിട്ടീഷ് മരുന്നുകമ്പനിയായ ആസ്ട്രസെനക്കയും ഓക്സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാസ്കൽ സോറിയറ്റ്. വാക്സിന് വിജയ ഫോർമുല ഉളളതായും അദ്ദേഹം അവകാശപ്പെട്ടു. ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വാക്സിന് അടിയന്തരാനുമതി ലഭിക്കുന്നതിനായി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിക്ക് മുമ്പാകെ ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ കമ്പനി തങ്ങളുടെ ഡേറ്റകൾ സമർപ്പിച്ചതായി ഡിസംബർ 23-ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരുന്നു.തിങ്കളാഴ്ചയോടെ വാക്സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ പരീക്ഷണങ്ങളിൽ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്സിൻ പ്രകടിപ്പിച്ചിരുന്നതെങ്കിൽ ഡോസേജിന്റെ അടിസ്ഥാനത്തിൽ ഇത് പിന്നീട് 90 ശതമാനമായി ഉയർന്നിരുന്നു.
ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് വാക്സിനാണ് ബ്രിട്ടൺ ഇതുവരെ അനുമതി നൽകിയിട്ടുളളത്. ഇത് പൊതുജനങ്ങൾക്ക് മുൻണനാടിസ്ഥാനത്തിൽ ലഭ്യമാക്കി തുടങ്ങിയിട്ടുമുണ്ട്. ട്രയലുകളിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു കോവിഡ് പ്രതിരോധ വാക്സിനായ മൊഡേണ 94.5 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. ഈ രണ്ടുവാക്സിനുകൾക്ക് സമാനമായ ഫലപ്രാപ്തി ആസ്ട്രസെനക-ഓക്സഫഡ് വാക്സിനും പ്രകടിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

