താലിബാന്‍ തീവ്രവാദികളില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ച് പ്രതിരോധ സേന

കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തിൽ നിന്ന് താലിബാൻ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. മൂന്ന് ജില്ലകൾ തിരിച്ചു പിടിക്കാനുള്ള സേനയുടെ പോരാട്ടത്തിൽ 60 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ഈ മൂന്ന് ജില്ലകൾക്കായി താലിബാൻ തീവ്രവാദികളും താലിബാൻ വിരുദ്ധ സേനയും തമ്മിൽ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നുണ്ട്. പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുൻ സർക്കാർ പ്രതിനിധിയും ഇറാൻ ഇന്റർനാഷണൽ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേർഷ്യൻ ടിവി സ്റ്റേഷന്റെ മുതിർന്ന ലേഖകനുമായ താജുദൻ സോറൗഷ് നിരവധി ട്വീറ്റുകൾ പങ്കിട്ടിട്ടുണ്ട്. “ബാഗ്ലാൻ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോൾ-ഇ-ഹസർ ജില്ലകൾ താലിബാനിൽ നിന്ന് തിരിച്ചുപിടിച്ചു. അവർ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തിൽ 60 ഓളം താലിബാൻ പോരാളികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്”, താജുദൻ ട്വീറ്റ് ചെയ്തു. അതേസമയം താലിബാനും താലിബാൻ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. താലിബാനെതിരായ പ്രതിരോധത്തിന്റെ ഒടുവിലത്തെ കേന്ദ്രം രാജ്യ തലസ്ഥാനമായ കാബൂളിന് വടക്കുഭാഗത്തുള്ള പഞ്ച്ഷിർ താഴ്വരയിലാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉള്ള ഈ സ്ഥലം തീവ്രവാദത്തിനും അധിനവേശ ശക്തികൾക്കുമെതിരെയുള്ള കേന്ദ്രമായി ദീർഘകാലമായി നിലകൊള്ളുന്നതാണ്. ഹിന്ദു കുഷ് മലനിരകളാൽ ചുറ്റപ്പെട്ട പഞ്ച്ഷീർ പൊതുവെ അഫ്ഗാൻ മണ്ണിന്റെ പ്രതിരോധ കോട്ടയായാണ് അറിയപ്പെടുന്നത്. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിലും താലിബാനുമായുള്ള ആഭ്യന്തര യുദ്ധത്തിലും സൈനിക കമാൻഡർ അഹ്മദ് ഷാ മസൂദ് നടത്തിയ പ്രതിരോധം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു 2001 ൽ അദ്ദേഹം മരിക്കുന്നത്.

