KSDLIVENEWS

Real news for everyone

പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്; ടി.ജി മോഹന്‍ദാസിന് കെ.എം ഷാജിയുടെ മറുപടി

SHARE THIS ON

കോഴിക്കോട്: മുസ്‌ലിം ലീഗുമായി ചേര്‍ന്ന് ബിജെപി കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പറഞ്ഞ ആര്‍എസ്‌എസ് ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് മുസ്‌ലിം ലീഗിനുണ്ടെന്ന് ഷാജി പറഞ്ഞു.

”ഞങ്ങളെ സുഖിപ്പിച്ചു നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടായി, ലീഗ് തറവാടികളാണ്, വിശ്വസിക്കാന്‍ പറ്റുന്നവരാണ് തുടങ്ങി നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. അതില്‍ സംശയമൊന്നുമില്ല. പക്ഷെ അതില്‍ നിങ്ങള്‍ ഒളിപ്പിച്ച വിഷം ഞങ്ങള്‍ക്കറിയാം. ടി.ജി വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്. കശ്മീരില്‍ പിഡിപിയെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണു ചോദിക്കുന്നത്. ഞങ്ങളും പത്രം വായിക്കുന്നവരാണ്. ആ ഭരണത്തിന്റെ അവസാനം മെഹ്ബൂബ മുഫ്തി ജയിലിലായത്, ആ സംസ്ഥാനത്തെ വെട്ടിമുറിച്ചത്, ജമ്മുവില്‍ കൂടുതല്‍ സീറ്റ് ഉണ്ടാക്കി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നത് പോലെയുള്ള വാര്‍ത്തകള്‍ ഒക്കെ ഞങ്ങളും പത്രത്തില്‍ വായിച്ചവരാണ്”

”പാണക്കാട് തങ്ങള്‍ മോദിയെ ആക്ഷേപിക്കുന്നില്ല എന്നാണു പറയുന്നത്. കുറച്ചു ദിവസം സിപിഎം നേതാക്കളും പറഞ്ഞത് ഇതുപോലെ തന്നെയാണ്. ഞങ്ങളെ തങ്ങളൊന്നും പറയുന്നില്ലെന്നു. ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. പാണക്കാട് തങ്ങന്‍മാര്‍ എപ്പോഴും വളരെ മയത്തിലെ സംസാരിക്കൂ. അത് കണ്ട് അവര്‍ക്ക് മോദി ഫാസിസ്റ്റ് ആണെന്ന് അഭിപ്രായമില്ലെന്നു വിചാരിക്കണ്ട. അവര്‍ പറയാന്‍ പറയുന്നതാണ് ഞങ്ങള്‍ ഈ പ്രസംഗിക്കുന്നത്. ബഹറില്‍ മുസ്സല്ലയിട്ടു നിസ്‌കരിച്ചാലും ആര്‍എസ്‌എസിനെ വിശ്വസിക്കരുത് എന്ന് മഹാനായ സിഎച്ച്‌ പറഞ്ഞത് ഒരു കാലത്തും മറക്കുന്നവരല്ല ലീഗ്” – ഷാജി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടി.ജി മോഹന്‍ദാസ് മുസ്‌ലിം ലീഗിനെ പുകഴ്ത്തി രംഗത്തെത്തിയത്. എന്റെ വിലയിരുത്തലില്‍ കേരള രാഷ്ട്രീയത്തിലെ തറവാടികള്‍ മുസ് ലിം ലീഗാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പുറകില്‍നിന്ന് കുത്തുക, വാഗ്ദാനങ്ങളില്‍നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‌ലിം ലീഗുകാര്‍. ലീഗ് ഒരു കമ്മ്യൂണല്‍ പാര്‍ട്ടിയല്ല, ഒരു കമ്മ്യൂണിറ്റി പാര്‍ട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‌ലിം ലീഗ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിറച്ചു മുസ്‌ലിംകളുണ്ടാകും. അതവര്‍ മുസ്‌ലിംകളായതുകൊണ്ടല്ല. മുസ്‌ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്മ്യൂണല്‍ എന്ന് വിളിക്കരുത്. ആര്‍എസ്‌എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാല്‍ പേഴ്‌സണല്‍ സ്റ്റാഫ് മുഴുവന്‍ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബിജെപിക്കാരനായതുകൊണ്ടാണ്. ആശ്രിതന്‍മാരാണ് ഒരുപാട് കഷ്ടപ്പെട്ടവരാണ്- മോഹന്‍ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!