KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് തുടര്‍ഭരണം വന്നതില്‍ പ്രതിപക്ഷത്തിന് പകയെന്ന് മുഖ്യമന്ത്രി

SHARE THIS ON

കൊല്ലം: സംസ്ഥാനത്ത് തുടര്‍ഭരണം വന്നതില്‍ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കരുതി. എന്നാല്‍ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. ഇത് യുഡിഎഫില്‍ ഞെട്ടലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ഓഫീസുകള്‍ നിര്‍മിക്കാന്‍ പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളും സാമ്ബത്തികമായി പിന്തുണക്കുന്നുണ്ട്. അതാണ് ഈ പാര്‍ട്ടിയുടെ ശക്തി. ഇതൊരു നല്ല ചിന്തയാണ്. എന്നാല്‍ മറ്റുചിലരുണ്ട്, ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. വോട്ടെടുപ്പിന് പോലും ജനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തൃപുരയില്‍ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഈ രണ്ടിടങ്ങളിലും സിപിഎമ്മിന് പ്രവര്‍ത്തിക്കാനാവുന്നില്ല. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുന്നില്ല.

ആക്രമണം സിപിഎമ്മിന് എതിരായതിനാല്‍ അവര്‍ക്ക് മനസുഖം ഉണ്ടാകുന്നു. മാധ്യമങ്ങളും ഇതിനെതിരെ അരയക്ഷരം എഴുതാന്‍ തയ്യാറാവുന്നില്ല. കോര്‍പറേറ്റ് ശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. കോര്‍പറേറ്റുകള്‍ ഇടതുപക്ഷത്തെ അലോസരമായി കാണുന്നു. മാധ്യമങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കാര്യമായി ഇടപെടുന്നു. ഇതിനെതിരെയും മാധ്യമങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!